ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ BJP യിൽ ചേർന്നു

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് JMM നേതാവായിരുന്ന ചംപായ് സോറന്റെ കൂറുമാറ്റം. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് BJP അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചംപായ് സോറൻ BJP യിൽ അംഗത്വം എടുത്തത്. അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറാൻ ജയിലിൽ ആയിരുന്നപ്പോൾ ചംപായ് സോറനാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് ഹേമന്ത് സോറൻ തിരിച്ചെത്തിയപ്പോൾ ചംപായ് സോറന് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നു. ഇതോടെയാണ് രാജിവച്ച് BJP യിലേക്ക് ചേക്കേറിയത്. മന്ത്രി സ്ഥാനവും MLA സ്ഥാനവുമുൾപ്പെടെയാണ് രാജിവെച്ചത്.

അവര്‍ സമൂഹത്തെ മാത്രമല്ല പാര്‍ട്ടികളേയും കുടുംബങ്ങളെയും തകര്‍ക്കും: ഹേമന്ത് സോറന്‍

ചംപായ് സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് JMM അധ്യക്ഷനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ പരോക്ഷ പ്രതികരണം നടത്തിയത്. അവര്‍ നേതാക്കളെ കൊണ്ടുവന്ന് വിഷം കുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

JMMനോടുള്ള അതൃപ്തി പരസ്യപ്പെടുത്തി ചംപയ് സോറന്‍

പാര്‍ട്ടിയില്‍ അപമാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും വിധേയനായെന്നും അതിനാലാണ് മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക, മറ്റൊരു സംഘടനയുണ്ടാക്കുക, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം യാത്ര തുടരുക എന്നീ വഴികള്‍ മാത്രമേ തന്റെ മുന്നിലുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

BJP യിൽ ചേരും എന്ന അഭ്യുഹങ്ങൾക്കിടെ ചംപയ്‌ സോറൻ ഡൽഹിയിൽ

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ (JMM) മുതിർന്ന നേതാവുമായ ചംപയ് സോറൻ BJP യിൽ ചേരുന്നു എന്ന അഭ്യുഹങ്ങൾക്കിടെ 6 MLA മാരുമായി ഡൽഹിയിലെത്തി. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടിയാണ് ഡൽഹിയിലെത്തിയതെന്ന് ചംപയ് സോറൻ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് സോറൻ ഡൽഹിയിലേക്ക് തിരിച്ചത്. BJP യുടെ മുതിര്‍ന്ന നേതാവും കൃഷി മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമായി ചംപയ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ BJP പ്രവേശത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുണ്ട്.

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ BJP യിലേക്കെന്ന് സൂചന

ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും JMM നിയമസഭാകക്ഷി നേതാവുമായിരുന്ന ചംപയ് സോറൻ BJP യിൽ ചേരുമെന്ന് അഭ്യൂഹം. ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിൽ മന്ത്രിയാണ് നിലവിൽ ചംപയ് സോറൻ. ചംപയ് സോറനൊപ്പം ചില JMM എംഎൽഎമാരും BJP യിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറൻ ജയിലിൽ കഴിഞ്ഞിരുന്ന കാലയളവിൽ ചംപയ് സോറനാണ് മുഖ്യമന്ത്രി പദവി വഹിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ അഞ്ച് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയതോടെ ചംപയ് സോറന് പദവി ഒഴിയേണ്ടി വന്നു. രാജി വെച്ചതിൽ ചംപയ് സോറൻ അസ്വസ്ഥനായിരുന്നു എന്നാണ് വിവരം.

BJPയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ വേരോടെ പിഴുതെറിയപ്പെടും: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPയെ തോല്‍പ്പിച്ചില്ലെങ്കില്‍ അവര്‍ ആദിവാസികളുടെ ഭൂമി കൊള്ളയടിക്കുകയും വനങ്ങളില്‍ നിന്നും കല്‍ക്കരി നിക്ഷിപ്ത പ്രദേശങ്ങളില്‍ നിന്നും അവരെ വേരോടെ പിഴുതെറിയുകയും ചെയ്യുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപായി സോറന്‍. ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപായി സോറന്‍

47 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ചംപായി സോറന്‍ ഭൂരിപക്ഷം തെളിയിച്ചത്. പ്രതിപക്ഷത്തിന് 29 വോട്ടുകള്‍ ലഭിച്ചു. ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. ഝാര്‍ഖണ്ഡ് നിയമസഭയില്‍ 81 സീറ്റുകളാണുള്ളത്.

ഝാര്‍ഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നാളെ; ഹേമന്ത് സോറന്‍ പങ്കെടുക്കും

ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപായി സോറന്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടും. കൂറുമാറ്റം തടയുന്നതിനായി ഹൈദരാബാദിലേക്ക് മാറ്റിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ 40 MLAമാര്‍ ഇന്ന് വൈകിട്ടോടെ സംസ്ഥാനത്ത് മടങ്ങിയെത്തും. ഭൂമി തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ PMLA കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറന്‍ രാജി വെച്ചതിന് പിന്നാലെയാണ് ചംപായി സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് അലംഗീര്‍ അലന്‍, RJDയുടെ സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തങ്ങള്‍ക്ക് 43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ചംപായി സോറന്‍ പറഞ്ഞു. അതേസമയം പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചംപായി സോറനെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ച് ഗവര്‍ണര്‍

ഇന്നലെ രാത്രി 11 മണിയോടെയാണ് ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു.